രാജ്യം ആവശ്യപ്പെടുന്നത് സഹകരണത്തിന്റെ വഴികൾ: ഡോ ഹകീം അസ്ഹരി
Markaz Live News
October 12, 2017
Updated
അഹമ്മദാബാദ്(ഗുജറാത്ത്): സമാധാനത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിച്ച സാമൂഹിക പരിസരത്തെയാണ് ഇന്ത്യയുടെ ചരിത്രവും പൈതൃകവും പഠിപ്പിക്കുന്നതെന്നും ആ മഹത്തായ പാരമ്പര്യത്തെ സജീവമായി പിന്തുടർന്ന് രാജ്യത്തിന്റെ വികസനത്തിനും സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിനും വേണ്ടി നിലകൊള്ളുന്നവരാകണം വിവിധ മതവിശ്വാസികൾ എന്നും എന്നും മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. മർകസ് റൂബി ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ദ്വിദിന ഗുജറാത്ത് പര്യടനനത്തിന്റെ ഭാഗമായി ഗോണ്ടലിൽ നടന്ന ഇന്റെർഫെയ്ത് കോൺഫറൻസിൽ മഹാത്മാഗാന്ധി പീസ് ലക്ച്ചർ നടത്തുകയായിരുന്നു അദ്ദേഹം.
മർകസ് രാജ്യത്താകെ നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങളിലൂടെ രൂപപ്പെടുത്തുന്നത് സാമൂഹിക ബോധവും , വിവിധ മതവിശ്വാസികളോടൊപ്പം സഹകരിച്ചു നിൽക്കാൻ ശേഷിയുമുള്ള വിദ്യാർത്ഥികളെയാണ്. എല്ലാ മതവിശ്വാസികളും പഠിക്കുന്ന ഒറ്റനവധി സ്കൂളുകൾ മർകസിന്റെ കീഴിൽ നടക്കുന്നു. സംഘർഷങ്ങളല്ല, സഹകരണമാണ് സമുദായങ്ങൾക്കിടയിൽ ഉണ്ടാവേണ്ടത്. രാഷ്ട്രീയക്കാർ കേവല മുതലെടുപ്പിന് വേണ്ടി സമുദായങ്ങളെ ഭിന്നിപ്പിക്കുമ്പോൾ ക്ഷയിക്കുന്നത് ഇന്ത്യയുടെ മഹത്തായ ഒരുമയും പാരമ്പര്യവുമാണ്. മതവിശ്വാസികൾ ജാഗ്രതയോടെ ഒരുമിച്ചു നിന്ന് ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കണം . മഹത്മാഗാന്ധിയുടെ ജീവിതവും സന്ദേശവും വിവിധ മതവിശ്വാസികളുടെ ഐക്യത്തിനും ഒരുമക്കും വേണ്ടിയുള്ളതായിരുന്നു: ഹകീം അസ്ഹരി പറഞ്ഞു.
ഇന്റർഫെയ്ത് കോൺഫെറെൻസിൽ ക്രിസ്ത്യൻ, ഹിന്ദു, ജൈന മതങ്ങളെ പ്രതിനിധീകരിച്ചു ജോഷി മാലതി, സച്ചിൻ അജ്മേരിയ, ഹേമലത ലുധ്വാനി, ദർശക് ഗജേറ പ്രസംഗിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മർകസ് സ്ഥാപനങ്ങൾ ഗുജറാത്തിൽ നിർമിക്കുന്നതിന് സഹായിച്ച നൂരി സേട്ടിന്റെ അനുസ്മരണം നടത്തി . ഗുജറാത്തിലെ വിവിധ മസ്ജിദുകളിലെ ഇമാമാമുമാരും വിദ്യാഭ്യാസ വിചക്ഷണരും പരിപാടിയിൽ പങ്കെടുത്തു.പൊതുസമ്മേളനത്തിൽ ഗുജറാത്ത് സ്റ്റേറ്റ് മുസ്ലിം ജമാഅത് പ്രസിഡന്റ് ഹാജി സലീം ചൗഹാൻ അദ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ ആസഫ് സകിയ, സോളങ്കി ഉമർ, ഹാജി അബ്ദുൽ റഊഫ്, ബഷീർ നിസാമി, ഉബൈദ് നൂറാനി പ്രസംഗിച്ചു.
ആദ്യദിവസത്തെ യാത്രയിൽ അഹമ്മദാബാദിലെ റൂബി ജൂബി ജൂബിലി കൺവെൻഷൻ ചടങ്ങ്, രാജ്കോട്ടിലെ മസ്ജിദ് ഉദ്ഘാടനം എന്നിവയും നടന്നു.വിവിധ കേന്ദ്രങ്ങളിലെ സമ്മേളനങ്ങളിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.