ദാഹി ഖൽഫാൻ ദുബൈ പോലീസ് മേധാവിയാണ്. യു.എ.ഇയിലെ ഏറ്റവും പ്രമുഖനായ ഉദ്യോഗസ്ഥൻ. 28 ലക്ഷം പേര് ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഖൽഫാന്റെ വ്യത്യസ്തവും ജനകീയവുമായ ഇടപെടലുകൾ ലോകത്ത് പ്രശസ്തമാണ്. അദ്ദേത്തിന്റെ മനസ്സ് മലയാളികൾ നിറച്ചൊരു ദിനമുണ്ട്. ദാഹി ഖൽഫാന്റെ ഉപ്പ ഖൽഫാൻ തമീം 20 വര്ഷം മുമ്പ് ഉണ്ടാക്കിയ സ്ഥാപനമാണ് കൊയിലാണ്ടിയിലെ ഖൽഫാൻ ഇസ്ലാമിക് സെന്റർ. മർകസിന് കീഴിലുള്ള ഈ സ്ഥാപനത്തിൽ ഹിഫ്ളുൽ ഖുർആൻ കോളേജും ശരീഅയുമെല്ലാം പ്രവർത്തിക്കുന്നു.
2018 ഏപ്രിൽ പതിനൊന്നിന് അദ്ദേഹം കേരളത്തിലേക്ക് വന്നു. ഉപ്പയുണ്ടാക്കിയ സ്ഥാപനം കാണാനും, അവിടത്തെ കുട്ടികളുടെ പ്രാർത്ഥനകളിൽ പങ്കെടുക്കാനുമായിരുന്നു ആ വരവ്. എന്നാൽ, ആരെയും അറിയിക്കാതെ സർപ്രൈസിങ് ആയായിരുന്നു ഖൽഫാൻ എത്തിയത്. കൊയിലാണ്ടിയിലെ സ്ഥാപനത്തിൽ വരുമ്പോൾ കണ്ടത്, വിവിധ ബാച്ചുകളായി കുട്ടികൾ ഇരുന്നു ഖുർആൻ പാരായണം ചെയ്യുന്നു. ഹദീസ് പഠനം നടക്കുന്നു. ദാഹി ഖൽഫാന്റെ മനസ്സ് നിറഞ്ഞു. ഉപ്പയുടെ പരലോക ജീവിതം പ്രകാശനമാക്കും ആ കുട്ടികളുടെ ഖുർആൻ പാരായണം എന്ന് നിശ്ചയമുണ്ടായിരുന്നു അദ്ദേഹത്തിന്.
പിന്നീട് മർകസിലേക്കു എത്തിയ ഖൽഫാന് ഊഷ്മള സ്വീകരണമാണ് നൽകിയത്. ആ പരിപാടിയിൽ മർകസിനെ അവതരിപ്പിച്ചു ഡോ. ഹുസ്സൈൻ സഖാഫി നടത്തിയ പ്രസംഗത്തിൽ ലയിച്ചരുന്നു പോയി അദ്ദേഹം. ഒരേ സമയം മർകസിന്റെ വൈപുല്യത്തിലെ അതിശയത്തോടൊപ്പം ഡോ ഹുസൈൻ സഖാഫിയുടെ അറബി ഭാഷയിലുള്ള അവഗാഹവും അദ്ദേഹത്തെ വിസ്മയിപ്പിച്ചു. ആ പ്രസംഗം അവസാനിക്കുമ്പോൾ വേദിയിലെത്തി ഹുസ്സൈൻ സഖാഫിയെ ആലിംഗനം ചെയ്തു പറഞ്ഞുവദ്ദേഹം. അറബി സ്വദേശികളായ ഞങ്ങൾക്ക് പോലും ഇത്ര വാഗ്വിലാസത്തോടെ, സാഹിത്യഭംഗിയോടെ സംസാരിക്കാനാവില്ല.
എല്ലാത്തിനും സാക്ഷിയായി കാന്തപുരം ഉസ്താദുണ്ടായിരുന്നു അരികത്ത്. ഉസ്താദിനോട് ദാഹി ഖൽഫാൻ പറയുകയായിരുന്നു; നിങ്ങൾ പണിതെടുത്ത വിജ്ഞാന ലോകം ഞാൻ അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കുന്നു. ശില്പഭംഗിയോടെ രൂപപ്പെടുത്തിയ ഈ കെട്ടിടങ്ങൾ മാത്രമല്ല; ജ്ഞാന താരകങ്ങളായി നിലകൊള്ളുന്ന പതിനായിരക്കണക്കിന് പണ്ഡിതരാണ് അങ്ങയുടെ സമ്പാദ്യം. ഇഹലോകത്തേക്കും പരലോകത്തേക്കും അതിരുകളില്ലാതെ സമ്പാദിച്ച അങ്ങയെപ്പോലെ ഭാഗ്യവാൻ ആരുണ്ട്!