"
വയനാട്ടിലെ വെണ്ണിയോട്ടുകാരനായ കുന്നത്പീടികയിൽ മൊയ്തീൻ വിടപറയുന്നത് 2001 ലെ റമദാൻ 9നാണ്. വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കാൻ ഗൾഫിലേക്ക് പോയതായിരുന്നു. അധികംവൈകാതെ വന്ന വയറുവേദനയുടെ കാരണം തേടിയപ്പോഴാണ്, ഉദരത്തെ അർബുദം കീഴടക്കിയത് അറിഞ്ഞത്. ദിവസങ്ങൾക്കകം അല്ലാഹുവിലേക്കു അദ്ദേഹം യാത്രയായി . ഇനിയെന്തെന്ന ചോദ്യമായിരുന്നു എല്ലാവരിലും. ഒന്നര മുതൽ 11 വയസ്സ് വരെയുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ 5 മക്കൾ.
ആറിൽ പഠിക്കുന്ന മൂത്ത മകൻ ഇർഷാദിനെയാണ് ആദ്യമായി അമ്മാവൻ മർകസിലേക്ക് കൊണ്ടുവന്നു എ.പി ഉസ്താദിന്റെ കയ്യിലേൽപ്പിച്ചത്. ഒരുപ്പയുടെ പ്രകാശമാനമായ മുഖത്തോടെ ഉസ്താദ് അവനെ സ്വീകരിച്ചു. പതിയെ സഹോദരി റിസ്ലത് മർകസ് മരഞ്ചാട്ടി ഗേൾസ് കാമ്പസിലും, അനിയന്മാരായ യൂനുസ് അർഷാദും നവാസും മർകസ് യതീംഖാനയിലും എത്തി. പഠിക്കാൻ മിടുക്കനായിരുന്നു എല്ലാവരും. മർകസിലെ വ്യത്യസ്ത കോഴ്സുകൾ അവരുടെ സ്വപനങ്ങൾക്ക്ക് മിഴിവ് നൽകി. ഉപ്പയെ കുറിച്ച് ഓർക്കുംപോഴെല്ലാം ഇപ്പുറത്ത് തങ്ങളെ ഹൃദയത്തോട് ചേർത്തുനിറുത്തിയ ഉസ്താദിന്റെ മുഖം മനസിലേക്ക് ഓടിയെത്തി. പ്ലസ് ടു കഴിഞ്ഞു, ഇർഷാദും രിസാലതും ഡോക്ടർമാരായി. മർകസിന്റെ പൂർണ്ണ സ്കോളര്ഷിപ്പോടെ. അർഷാദ് മർകസ് യുനാനി മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ്. യൂനുസ് കൊല്ലത്ത് പി.എസ്.സി കോച്ചിങ് ചെയ്യുന്നു. ഏറ്റവും ഇളയവനായ നവാസ് മർകസ് റൈഹാൻ വാലിയിലെ മൂതഅല്ലിമാണ്.
ഉസ്താദിനെകുറിച്ച് സംസാരിച്ചപ്പോൾ ഇർഷാദിന്റെ കണ്ണുകൾ സജലങ്ങളായി. ഓരോ ഘട്ടത്തിലും എല്ലാ തിരക്കുകൾക്കിടയിലും ഉപ്പയായി ഉസ്താദ് ഉണ്ടായിരുന്നു. മൈസൂരിലെ പ്രമുഖ കുടുംബത്തിൽ നിന്നുള്ള ഡോക്റ്ററായ കുട്ടിയുമായുള്ള വിവാഹം ശരിയാക്കി തന്നതും, മിനിയാന്ന് ആദ്യസന്താനം പിറന്നപ്പോൾ ഇങ്ങോട്ടു പേരിട്ടതും എല്ലാം ഉസ്താദ് തന്നെ. ""എനിക്ക് മാത്രമല്ല, മർകസ് റൈഹാൻ വാലിയിൽ നിന്ന് പഠിച്ചിറങ്ങിയ 3000 അനാഥർക്കും ഇങ്ങനെയാണ് ഉസ്താദ്. ഓരോരുത്തർക്കും ഉണ്ട് പറയാൻ, വിരഹത്തിന്റെ വേദനകളിൽനിന്ന് പൊന്നുപ്പയേക്കാൾ പ്രിയത്തോടെ തങ്ങളെ നെഞ്ചോട് ചേർത്ത, ഉയരങ്ങളിലേക്കു എത്തിച്ചഉസ്താദിനെകുറിച്ച് നൂറായിരം അനുഭവങ്ങൾ"". ഇർഷാദ് പറയുകയായിരുന്നു. തീരാത്ത നന്മയുടെ സ്നേഹത്തിന്റെ അമൃത് ചുരത്തിയ പോറ്റുപ്പയുടെ കഥകൾ "