സംവാദങ്ങൾ പരിധി വിടരുത്: കാന്തപുരം


കോഴിക്കോട്: സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വം കുറേകൂടി ഔചിത്വം പാലിക്കണമെന്നും പരിധി വിടരുതെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. സംവാദനത്തിന്റെ ഉള്ളടക്കം പോലെ പ്രധാനമാണ് സന്ദർഭവും. മഹാമാരിയുടെ കെടുതികളിൽ വലഞ്ഞുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ഒട്ടും താൽപര്യമില്ലാത്ത വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വം സംവാദത്തിലേർപ്പെടുന്നത് ജനാധിപത്യത്തെ കൂടുതൽ പരവശമാക്കുകയേ ഉള്ളൂ. സാമൂഹിക ഇടപെടലുകളും രാഷ്ട്രീയവ്യവഹാരങ്ങളും കൂടുതൽ ജനോന്മുഖവും സർഗാത്മകവും ആകേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാതെയുള്ള വാക്പോരുകൾ നമ്മുടെ സാംസ്കാരിക പൈതൃകത്തിന് ചേർന്നതല്ല. വാക്പോരിൽ ആര് ജയിക്കുന്നു എന്നതല്ല, തങ്ങളോട് ആര് ചേർന്ന് നിൽക്കുന്നു എന്നതാണ് ജനം ചിന്തിക്കുന്നത്. അത് തിരിച്ചറിഞ്ഞ് വിവേകപൂർണമായ സംവാദം വികസിപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടത്. പോയകാലത്തിന്റെ ചിലത് വർത്തമാന കാലത്തേക്ക് വലിച്ചുകൊണ്ട് വന്ന് സാമൂഹിക മണ്ഡലം മലിനമാക്കാനുള്ള നീക്കം ശരിയല്ലെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം