കോഴിക്കോട് :പ്രവാചക കൽപനകളെ ജീവിതത്തിൽ പാലിക്കുന്ന വിശ്വാസികൾ പ്രകൃതിയെ ഹൃദയത്തോട് ചേർത്തുപിടിച്ചു വേണം നബിദിനമാഘോഷിക്കാൻ എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു. . പരിസ്ഥിതിക്കു ആഘാതമാകുന്ന മനുഷ്യ ഇടപെടലുകളെ പ്രവാചകൻ മുഹമ്മദ് നബി(സ) നിരാകരിച്ചിട്ടുണ്ട്. പുഴയിൽ നിന്ന് അംഗശുദ്ധി വരുത്തുമ്പോൾ പോലും അനാവശ്യമായി ജലമുപയോഗിക്കരുത് എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. വഴിയിലെ മാലിന്യങ്ങൾ നീക്കാൻ, ഹൃദയവും ശരീരവും സദാ ശുദ്ധീകരിക്കാൻ, മരം നട്ട് പ്രകൃതിക്ക് കാവലാകാൻ എല്ലാമാണ് നബി പരിശീലിപ്പിച്ചത്. അങ്ങനെ നാം ജീവിക്കുന്ന കാലത്തിന്റെ പ്രതിസന്ധികളായ പാരിസ്ഥിക ദുരന്തങ്ങൾ,മലിനീകരണ പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയെയൊക്കെ പ്രവാചക മാതൃകകൾ പകർത്തി വിശ്വാസികൾ പ്രതിരോധിക്കണം. മദീനയെ ഗ്രീൻ സിറ്റിയാക്കി മാറ്റിയ മുഹമ്മദ് നബിയുടെ മാതൃക സ്വീകരിച്ചു നബിദിന പരിപാടികൾ പ്രകൃതി സൗഹൃദമാക്കണമെന്നു കാന്തപുരം പറഞ്ഞു.
നബിദിനം പരിസ്ഥിതി സൗഹൃദമാക്കാനുള്ള നിർദേശങ്ങൾ:
♦ പ്ലാസ്റ്റിക് തോരണങ്ങൾ ഒഴിവാക്കുക.
♦ ഘോഷയാത്രയിൽ മധുരപാനീയങ്ങൾക്ക് പ്ലാസ്റ്റിക് ഗ്ലാസ്സുകൾ ഒഴിവാക്കുക.
♦ അമിത ശബ്ദം ഒഴിക്കാക്കുക.
♦ ഘോഷ യാത്ര കഴിഞ്ഞു പൊതുസ്ഥലങ്ങൾ വൃത്തിയാക്കുക.
♦ വീടുകളിൽ സ്ഥലസൗകര്യമനുസരിച്ചു വിവിധ കൃഷിരീതികൾ തുടങ്ങാനുള്ള ദിവസമാക്കി നബിദിനത്തെ തിരഞ്ഞെടുക്കാം.
♦ ആരാധനാലയങ്ങൾക്കും മദ്റസകൾക്കും പരിസരത്തു മരം നടുക.