ലോക സഹിഷ്ണുതാ സമ്മിറ്റിൽ കാന്തപുരം പങ്കെടുക്കും


ദുബായ്: "ബഹുസ്വരതയെ പുഷ്ടിപ്പെടുത്തുക, വൈവിധ്യങ്ങളെ വികസിപ്പിക്കുക" എന്ന പ്രമേയത്തിൽ ഇന്ന് ദുബൈയിൽ ആരംഭിക്കുന്ന ലോക സഹിഷ്ണുതാ സമ്മിറ്റിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അതിഥിയായി പങ്കെടുക്കും. ദുബൈ ഭരണകൂടം സംഘടിപ്പിക്കുന്ന സമ്മേളനം ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു.എ.ഇ നൽകുന്ന സംഭാവനകളെക്കുറിച്ചു ചർച്ച ചെയ്യാനും ലോകത്തെ പ്രതിഭാശാലികളായ വ്യക്തികളുടെ ബഹുസ്വരതയെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള നവീകരിച്ച കാഴ്ചപ്പാടുകൾ ശേഖരിക്കാനും ഉദ്ദേശിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത് എന്ന് യു.എ.ഇ സാംസ്കാരിക വകുപ്പ് മന്ത്രിയും സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ലോകത്തെ ഇരുനൂറു രാഷ്ട്രങ്ങളിൽ പ്രധാന നേതാക്കളും ചിന്തകരും പങ്കെടുക്കുന്ന സമ്മേളനം ഇന്ന് ആരംഭിക്കും. ഡോ. ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും. ലോകത്തു സഹിഷ്ണുത അനിവാര്യമായ നമ്മുടെ കാലത്ത്, സമാധാനവും ശാന്തിയും ഉറപ്പിക്കുവാനും പരസ്പര സഹവർത്തിത്വം ദൃഢമാക്കാനുമായി യു.എ.ഇ നടത്തുന്ന സമ്മേളനത്തിൽ സംബന്ധിക്കാൻ ക്ഷണം കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും സഹവർത്തിത്വത്തിന്റെ ഇസ്ലാമിക മാതൃകകളെയും ഇന്ത്യൻ പാരമ്പര്യത്തെയും കുറിച്ച് സമ്മിറ്റിൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ വൈകീട്ടോടെ സമ്മിറ്റ് സമാപിക്കും. ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റുകൾ, യു.എ.ഇ പ്രധാന നഗരങ്ങൾ, യൂണിവേഴ്സിറ്റികൾ, അന്താരാഷ്ട്ര സാംസ്കാരിക മത സംഘടനകൾ, റിസേർച് സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധ്യത്തോടെയാണ് ദുബായ് സാംസ്കാരിക വകുപ്പ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം