കോഴിക്കോട്: പെൺകുട്ടികളുടെ സമഗ്രമായ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി മർകസ് നോളജ് സിറ്റിയിൽ മുപ്പത് ഏക്കർ വരുന്ന ക്വീൻസ് ലാൻഡിൽ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച റിബാത് അൽ അദവിയ്യ സ്ഥാപനം ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് കൈരളിക്ക് സമർപ്പിക്കും. മുപ്പത് ഏക്കറിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇസ്ലാമികവും അക്കാദമികവുമായ വിവിധ പഠന ശാഖകളിൽ പെൺകുട്ടികൾക്ക് ആഴമുള്ള വിജ്ഞാനം നേടാൻ ആവശ്യമായ കാമ്പസുകളാണ് ക്വീൻസ് ലാൻഡിൽ നിർമിച്ചുകൊണ്ടരിക്കുന്നത്. 32266 സ്ക്വയർ ഫീറ്റ് വിസ്തൃർണ്ണമുള്ള റിബാത് അൽ അദവിയ്യയിൽ 246 വിദ്യാർഥിനികൾക്ക് താമസിച്ചു പഠിക്കാനുള്ള സർവ്വ സജ്ജീകരണങ്ങളുമുള്ള 62 മുറികളാണ് ഉള്ളത്. കൂടാതെ പ്രവിശാലമായ നടുത്തളം, ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം ഭാഷകളിലുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, കമ്പ്യൂട്ടർ, ആരോഗ്യ പരിപാലനത്തിനുള്ള പരിശീലന സൗകര്യം, ഡൈനിങ് ഹാളും കിച്ചണും, പ്രാർത്ഥനാ ഹാൾ, ഇൻഡോർ ഗെയിംസ് ഫെസിലിറ്റിസ് , പഠനത്തിനായി സജ്ജീകരിച്ച റൂമുകൾ തുടങ്ങിയ വ്യത്യസ്ത സൗകര്യങ്ങളുമുണ്ട്. യുനാനി മെഡിക്കൽ പഠനം, നിയമ പഠനം, എഞ്ചിനീറിങ് , ഇസ്ലാമിക ജ്ഞാന ശാസ്ത്രം എന്നിവയിൽ നോളജ് സിറ്റിക്ക് കീഴിൽ പഠനം നടത്തുന്ന വിദ്യാർത്ഥിനികൾക്ക് രാഷ്ട്രാന്തര തലത്തിൽ ലഭ്യമായ സൗകര്യങ്ങൾ ഇനി പുതിയ ഹോസ്റ്റലിൽ നിന്ന് അനുഭവിക്കാനാവും. ശരീഅക്ക് പ്രാധാന്യം നൽകി ഇസ്ലാമിക വിജ്ഞാനത്തിൽ ഉന്നത പഠനം നടത്തുന്നവർക്കുള്ള കോഴ്സായ ഇന്റെഗ്രെറ്റഡ് പ്രോഗ്രാം ഇൻ ശരീഅ ആൻഡ് ഹ്യൂമാനിറ്റിസിലെ വിദ്യാർഥിനികൾക്ക് ഈ കാമ്പസിൽ പ്രത്യേക അക്കാദമിയുമുണ്ട്. ഹോം സയൻസ്, മനശാസ്ത്ര പഠനം, എഴുത്ത്-അധ്യാപന പരിശീലനം, അക്കാദമിക രചനാൾക്കുള്ള പരിശീലനം തുടങ്ങി വിവിധ സൗകര്യങ്ങളും പഠിതാക്കൾക്ക് ലഭ്യമാക്കും. നേരത്തെ ക്വീൻസ് ലാൻഡിൽ നിർമിച്ച സഅദിയ്യ ഹോസ്റ്റലിൽ 200 വിദ്യാർത്ഥിനികൾ നിലവിൽ പഠിച്ചു വരുന്നു. 800 വിദ്യാർഥിനികൾക്ക് സമ്പൂർണ്ണമായി താമസിച്ചു പഠിക്കാനുള്ള സ്ഥാപനങ്ങളാണ് ക്വീൻസ് ലാൻഡിൽ പ്രാഥമികമായി നിർമിക്കുന്നത്. അറബ് പ്രമുഖർ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.