മംഗളുരു: ഇന്ത്യ രാജ്യം ഇന്ന് നേരിടുന്ന പ്രധാന വിപത്താണ് വർഗീയതയെന്നും, വോട്ടിനായി ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കരുതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മംഗളുരു നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല ഹബ്ബു റസൂൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് ജനാധിപത്യ രാജ്യത്തിൽ ഭരണാധികാരികൾക്ക് ഉണ്ടാവേണ്ടത്. ജനങ്ങളുടെ സേവനമാവണം എം.പി മാരുടെയും എം.എൽ.എ മാരുടെയും പ്രാഥമിക ലക്ഷ്യം. പ്രവാചകൻ മുഹമ്മദ് നബി പ്രശംസിച്ചത് ജനസേവനത്തിലൂടെ കാര്യക്ഷമവും സമത്വപൂർണ്ണ നടപടികളിലൂടെ മാതൃകാപരവുമായ ഭരണം നടത്തുന്നവരെയാണ്: അദ്ദേഹം പറഞ്ഞു കർണാടക മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. പ്രവാചകൻ മുഹമ്മദ് നബി -യുടെ മാതൃകകൾ പൂർണ്ണമായി പിന്തുടർന്ന് രാജ്യത്താകെ ശ്രദ്ധേമായ ഇടപെടുകൾ നടത്തി വർഗീയ മുക്തവും ബഹുസ്വരതയിൽ അധിഷ്ഠിതവുമായ പ്രവർത്തനം കാഴ്ച വെക്കുന്നവരാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലെ സുന്നി സംഘടനകൾ എന്നദ്ദേഹം പറഞ്ഞു. പതിനൊന്ന് നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹത്തിന് കാന്തപുരം കാർമ്മികത്വം വഹിച്ചു. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കർണ്ണാടക മന്ത്രി യു.ടി ഖാദർ, പി.എം അബ്ബാസ് മുസ്ലിയാർ, ബേക്കൽ ഇബ്റാഹീം മുസ്ലിയാർ, അബ്ദുല്ല കുഞ്ഞി ഹാജി യേനപ്പോഴ, കെ.എ മുഹമ്മദ് മുസ്ലിയാർ, സയ്യിദ് ജലാലുദ്ധീൻ ഹാദി തങ്ങൾ, അബ്ദു റഷീദ് സൈനി കക്കിഞ്ച, ആദൂർ തങ്ങൾ, ഷാഫി സഅദി,എം എ സിദ്ധീഖ് സഖാഫി മോളൂർ, ഹാജി എസ്.എം അബ്ദുറശീദ്, ഡോ. മുഹമ്മദ് ഫാസിൽ റസ്വി , കണച്ചുറ് മോനു ഹാജി, ബി.എച്ച് ഖാദർ, എൻ.എ സലിം, ഇബ്രാഹീം കോടിജൽ, മുഹമ്മദ് മസൂദ് തുടങ്ങിയവർ പ്രസംഗിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഒരു ലക്ഷത്തിലധികം വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുത്തു.