കോഴിക്കോട്: വിദ്യാഭ്യസ രംഗത്ത് ഗുണമേന്മയും പുതിയ കാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തലും പ്രധാനമാണെന്ന് പ്രശസ്ത ഇന്ത്യൻ നയതതെന്ത്രജ്ഞനും പ്രധാനന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായി അംബാസിഡർ ദീപക് വോറ. പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച "റെകഗ്നിഷൻ 19" അക്കാദമിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികമികവിന്റെ കാര്യത്തിൽ വളരെ പുരോഗമിച്ച ഇന്ത്യയിലെ സ്കൂളുകളിലെ അധ്യാപനവും പഠന രീതികളും ഏറ്റവും ആധുനികമായ രീതിയിൽ നടപ്പിലാക്കണം. ടെക്നോളജിയുടെ സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തി ലോകത്തു തന്നെ ഏറ്റവും മികച്ച ക്രയശേഷിയുള്ളവരായി വിദ്യാർഥികൾ മാറണം. ബൗദ്ധികമായി മികച്ചു നിൽക്കുന്നവരാണ് ഇന്ത്യക്കാർ എന്നത് ലോകത്തെ നിയന്ത്രിക്കുന്ന പല സംവിധാങ്ങളിലൂടെയും രൂപകല്പനകളിലും നടത്തിപ്പിലും നമുക്കുള്ള പങ്ക് തെളിയിക്കുന്നു. വിദ്യാർത്ഥികളുടെയും ബുദ്ദിയെയും ശേഷിയെയും വളർത്തിയെടുത്ത് സമ്പന്നമായ ഭാവി അവർക്കും അതുവഴി നമ്മുടെ രാജ്യത്തിനും നൽകാൻ സാധിക്കണം.
മർകസിന്റെ വിദ്യാഭ്യാസ രീതിശാസ്ത്രം അത്ഭുതാവഹമാണെന്നും നോളജ് സിറ്റിയിലെ വിവിധ വൈജ്ഞാനിക നാഗരിക പദ്ധതികൾ ഇന്ത്യയിൽ തന്നെ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓർഫനേജിൽ നിന്ന് രാജ്യത്താകെ വേരുകളുള്ള വൈജ്ഞാനിക ഹബ് ആക്കി മാറ്റിയത് ധിഷണയും ഉത്സാഹവും ആത്മാർത്ഥതയും ഉള്ള നേതൃത്വത്തിന്റെ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മർകസ് എയ്ഡഡ് സ്കൂളുകളിലെ അൻപത് വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിച്ചു. സ്വപ്നവും അധ്വാനവും അതിരുകളില്ലാത്ത ഉയരങ്ങളിലേക്ക് നയിക്കുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആമുഖ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, രാജസ്ഥാൻ മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൽ അസീസ്, താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ മുരളി, പ്രൊഫ മർകസ് അക്കാദമിക് പ്രോജക്ട് ഡയറക്ടർ പ്രൊഫ ഉമറുൽ ഫാറൂഖ്, മർകസ് നോളജ് സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസൻ, മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ് സംസാരിച്ചു. മികച്ച അക്കാദമിക പ്രകടനം കാഴ്ച വെച്ച മർകസ് എയ്ഡഡ് സ്കൂളുകളുടെ പ്രധാനാധ്യാപകർക്ക് കാന്തപുരം ഉപഹാരം സമ്മാനിച്ചു.