വിറാസ് ഗേൾസിൽ പുതിയ ബാച്ച് പഠനാരംഭം

മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിലെ പുതിയ ബാച്ചിന്റെ പഠനാരംഭം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു
മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിലെ പുതിയ ബാച്ചിന്റെ പഠനാരംഭം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു
താമരശ്ശേരി:- സ്ത്രീകൾ പ്രസവിക്കാൻ മാത്രമാണെന്ന് തനിക്കോ പ്രസ്ഥാനത്തിനോ നിലപാടില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സ്നേഹവും വാത്സല്യവും പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണുള്ളതെന്നും അതിനാലാണ് പ്രസവിക്കുന്നതും മുലയൂട്ടുന്നതും സ്ത്രീകൾ മാത്രമായതെന്നും മുമ്പൊരിക്കൽ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. അതിനെ വളച്ചൊടിച്ച് ചിലർ സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയു എന്ന് വാർത്ത നൽകി. തനിക്കങ്ങനെ ഒരു നിലപാടില്ല എന്നത് തന്റെ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാകും. കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും ഇത്രയധികം സ്ഥാപനങ്ങൾ നടത്തുന്ന വേറെയേത് സംഘടനയാണ് ഉള്ളത്. പ്രീപ്രൈമറി മുതൽ മെഡിക്കലും എഞ്ചിനിയറിംഗും നിയമപഠനവും തുടങ്ങി ഉന്നതവിദ്യാഭ്യാസ മേഖലയിലെല്ലാം സൗജന്യമായതും അല്ലാത്തതുമായ സൗകര്യങ്ങൾ സ്ത്രീകൾക്ക് നൽകിവരുന്നുണ്ട്. ഇപ്പോൾ അത് രാജ്യത്തിൻ്റെ എല്ലാ മേഖലയിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ ഗണത്തിൽ സന്തോഷകരമായ സംവിധാനമാണ് പ്രമുഖ യൂനിവേഴ്സിറ്റികളുടെ ഡിഗ്രിക്കൊപ്പം പാരമ്പര്യ ദർസ് സിലബസിൽ മുഖ്തസർ വരെയുള്ള പഠനത്തിന് അവസരം നൽകുന്ന ഈ സ്ഥാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിലെ പുതിയ ബാച്ചിന്റെ പഠനാരംഭം അൽബിദായ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈവ് ഇയർ പ്രോഗ്രാം ഇൻ ഇന്റർ ഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസ്, ത്രീ ഇയർ ബാച്ചിലർ പ്രോഗ്രാം ഇൻ ഇസ്ലാമിക് റിവീൽഡ് സയൻസ് എന്നീ കോഴ്സുകളുടെ പഠനാരംഭമാണ് നടന്നത്. എം.ടി.ശിഹാബുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. വടശ്ശേരി ഹസൻ മുസ്ലിയാർ, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, അബ്ദുൽ ജബ്ബാർ സഖാഫി അണ്ടോണ തുടങ്ങിയവർ സംബന്ധിച്ചു.