നിലമ്പൂർ : പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ആദ്യഘട്ടമായി 10 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ പ്രഖാപിച്ചു.നിലമ്പൂർ കവളപ്പാറയിലെ ഉരുൾപൊട്ടിയതും മറ്റ് പ്രളയ ബാധിത പ്രദേശങ്ങളും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. നഷ്ടപ്പെട്ടതോർത്ത് ആരും വിഷമിക്കരുത്. അപകടങ്ങൾക്ക് പലരും പല കാരണങ്ങൾ പറയും,നമ്മൾ കാരണങ്ങളിലേക്ക് ചിന്തിക്കേണ്ടതില്ല. അത് സർക്കാരും ഉദ്യോഗസ്ഥരും കൈകാര്യം ചെയ്തുകൊള്ളും . വിശ്വാസികളും പൊതു സമൂഹവും ഇതിൽനിന്നെല്ലാം പാഠം ഉൾക്കൊള്ളണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഭുരിതാശ്വാസ - പുന:രധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടന്നു വരുന്നുണ്ട്. പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് വീടു നിർമിച്ചു നല്കുക, കേടുപാട് സംഭവിച്ചവ വാസയോഗ്യമാക്കുക, തകർന്ന ആരാധനാലയങ്ങളും മദ്റസകളും പുനർനിർമിക്കുക, ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ നല്കുക, പരിക്ക് പറ്റിയവർക്കും രോഗികൾക്കും ചികിത്സ, സമ്പൂർണ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, പുനരധിവാസ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനം, ടീം ഒലീവ് വളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുക തുടങ്ങി സമഗ്രമായ ദുരിതാശ്വാസ - പുന:രധിവാസ പാക്കേജ് നടപ്പിലാക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.ഉരുൾപൊട്ടിയതുൾപ്പെടെയുള്ള ദുരിതബാധിതരെ പുന്രധിവസിപ്പിക്കാൻ സൗകര്യപ്രദമായ സ്ഥലം ലഭ്യമാക്കണമെന്ന് കാന്തപുരം സർക്കാരിതോടാവശ്യപ്പെട്ടു. പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന പ്രാർത്ഥനാ സംഗമത്തിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി നേതൃത്വം നൽകി. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ബാപ്പുട്ടി ദാരിമി എടക്കര, അലവിക്കുട്ടി ഫൈസി എടക്കര, ഇ കെ മുഹമ്മദ് കോയ കോയ സഖാഫി, കെ പി ജമാൽ കരുളായി, ബഷീർ മാസ്റ്റർ ചെല്ലക്കൊടി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, ഷക്കീർ അരിമ്പ്ര പ്രസംഗിച്ചു.