തിരുനബി(സ്വ)യെ ഓർക്കാതെ നിത്യവും മുന്നോട്ട് പോവുക മുസ്ലിംകൾക്ക് അസാധ്യമാണ്. വിശ്വാസത്തിന്റെ തന്നെ ആണിക്കലാണല്ലോ അല്ലാഹുവിലും റസൂൽ(സ്വ)യിലുമുള്ള വിശ്വാസം. ഓരോ ദിവസവും വിശ്വാസികൾ ആ നാമം കേൾക്കുന്നു, പറയുന്നു, സ്മരിക്കുന്നു, പ്രകീർത്തിക്കുന്നു, അനുധാവനം ചെയ്യുന്നു.
നിത്യജീവിതത്തിൽ കൂടെനടത്തുന്ന സ്നേഹഭാജനം എന്ന നിലയിൽ തിരുനബി(സ്വ)യുടെ ജന്മവേള വിശ്വാസികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ കാലമാണ്. തിരുനിയോഗം മുതൽ ഇസ്ലാമിക സമൂഹം കൈമാറിപ്പോന്ന ആനന്ദത്തുടർച്ചയുടെ ആഘോഷകാലം. വിശ്വാസിയുടെ ആഘോഷങ്ങൾ ആരാധനകൾ കൂടിയാണെന്നതിനാൽ വളരെയേറെ പവിത്രതയോടെയും സൂക്ഷ്മതയോടെയുമാണ് ഈ മാസത്തെ നാം സമീപിക്കേണ്ടത്. കൃത്യമായ പ്ലാനോടെ ഓരോ ദിവസവും ചെലവഴിക്കണം.
അനുദിനവും നമ്മുടെ ഹൃദയത്തിലും പ്രവർത്തനങ്ങളിലും തുടർന്നുപോരുന്ന തിരുനബി സ്നേഹവും ചര്യകളും കൂടുതൽ ചിട്ടപ്പെടുത്താനും നവീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള കാലമായാണ് റബീഇനെ കാണേണ്ടത്. ഓരോ ദിവസവും ഒരു പുതിയ ഹദീസെങ്കിലും അടുത്തറിയാനുള്ള സാഹചര്യം തേടണം. റസൂലിൻ്റെ(സ്വ) കുടുംബത്തെയും നിയോഗത്തെയും അവിടുത്തെ അനുചരരെയും സംബന്ധിച്ചെല്ലാം ലഭ്യമായ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും പണ്ഡിതരിൽ നിന്നും അറിയാൻ ശ്രമിക്കണം. സീറകളും ശമാഇലുകളും ഉൾപ്പെടെയുള്ള തിരുകീർത്തന ഗ്രന്ഥങ്ങൾ തേടിപ്പിടിച്ചു വായിക്കണം.
നാളിതുവരെ കണ്ടറിഞ്ഞ റബീഉൽ അവ്വൽ ആരവങ്ങളിൽ എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയ ഒരു കാര്യം ഈജിപ്തിലെ തിരുപ്രകീർത്തന ഗ്രന്ഥങ്ങളുടെ പൂർണമായ വായനയാണ്. നമ്മുടെ മൗലിദ്-ബുർദ സദസ്സുകളുടെ മറ്റൊരു പതിപ്പ്. ആദ്യ പന്ത്രണ്ടു ദിവസങ്ങൾ കൊണ്ടോ, മാസം മുഴുവനുമെടുത്തോ ഇത്തരം ഗ്രന്ഥങ്ങൾ സദസ്സുകൂടി അവർ വായിച്ചുതീർക്കും. കേവല വായനയല്ല അത്, മനസ്സിൽ പതിയുന്ന വായന. വരികളിലെ സന്തോഷ വേളകളിൽ പ്രകീർത്തിച്ചും വേദനകൾ പങ്കുവെക്കുന്നിടത് സജലമായ കണ്ണുകളോടെയും ഏറിയ ഹൃദയമിടിപ്പോടെയും അവരാ കൃതികൾ താളത്തോടെ പാരായണം ചെയ്യും. ലോകപ്രശസ്ത തിരുകീർത്തന ഗ്രന്ഥമായ ഖാളി ഇയാളിൻ്റെ(റഹ്) അശ്ശിഫയാണ് (അശ്ശിഫ ബി തഅ് രീഫി ഹുഖൂഖിൽ മുസ്ത്വഫ) ഇങ്ങനെ ഓതിത്തീർക്കുന്ന ഗ്രന്ഥങ്ങളിൽ പ്രധാനം. കിതാബിന്റെ പല ഭാഗങ്ങൾ പലർക്കായി വീതിച്ചു നൽകി ഒരു സദസ്സിൽ ആവേശത്തോടെ തന്നെ വായിച്ചുതീർക്കുന്ന പതിവുമുണ്ട്.
നമുക്കും അനുകരിക്കാവുന്ന ഒരു മാതൃകയാണിത്. നമ്മുടെ നാട്ടിൽ സുപരിചിതമായ ഹദീസ് ഗ്രന്ഥങ്ങളും സീറകളും ശമാഇലുകളും ഇങ്ങനെ പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് പാരായണം ചെയ്യുന്ന സദസ്സുകൾ സംഘടിപ്പിക്കാം. രിയാളു സ്വാലിഹീനും ശമാഇലുത്തുർമുദിയുമൊക്കെ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പള്ളികളിൽ സുബ്ഹി നിസ്കാരശേഷം പതിനഞ്ചു മിനുട്ടോ, അര മണിക്കൂറോ നീളുന്ന സദസ്സുകൾ വെക്കാം. സ്ത്രീകൾക്കായി ആഴ്ചയിലൊരിക്കൽ ഹദീസ് പഠന വേദികൾ സംഘടിപ്പിക്കാം.
ഓരോ ദിവസവും ഒരു പുതിയ സുന്നത്ത് പരിചയപ്പെടാനും അന്നുമുതൽ അത് ജീവിതത്തിൽ പകർത്താനും ശ്രമങ്ങൾ ഉണ്ടാവുകയെന്നത് ഈ മാസത്തോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കടമയാണത്. വുളൂഅ് എന്ന ചെറിയ ഒരു കർമം എടുത്തുനോക്കൂ, എത്രയധികം സുന്നത്തുകളുണ്ടതിൽ. വെള്ളം കുടിക്കുമ്പോഴും വീട്ടുകാരോട് ഇടപഴകുമ്പോഴും സദസ്സിലിരിക്കുമ്പോഴും പൊതുസ്ഥലത്തും നമുക്ക് പാലിക്കാൻ കഴിയുന്ന ലളിതമായ ഒട്ടനേകം സുന്നത്തുകളുണ്ട്. അതെല്ലാം ഒന്നു ശീലിച്ചുനോക്കൂ. എന്തു സുന്ദരമാകും ജീവിതം.
തിരുനബിയുടെ(സ്വ) ജീവിതവും നിയോഗവും സന്ദേശവും ചുറ്റുമെമ്പാടും എത്തിക്കാനും ഈ വേളയിൽ ഉത്സാഹിക്കണം. പൊതുജനങ്ങൾക്കിടയിൽ തിരുനബിയുടെ(സ്വ) കാരുണ്യവും ബഹുസ്വരത, സഹിഷ്ണുത, പാരിസ്ഥിതിക സമീപനങ്ങൾ ഉൾപ്പെടെയുള്ള സന്ദേശങ്ങൾ നാം വിളംബരം ചെയ്യണം. നമ്മുടെ മക്കൾക്ക് തിരുജീവിതത്തിലെ സുന്ദര പാഠങ്ങൾ, ത്യാഗങ്ങൾ, ചരിത്രങ്ങൾ വിവരിച്ചു നൽകണം. അവരിൽ റസൂലിനോട്(സ്വ) ഇഷ്ടം ജനിപ്പിക്കണം. ദിവസവും നൂറു സ്വലാത്തെങ്കിലും ജീവിതത്തിന്റെ ഭാഗമാക്കണം. ആത്മാർഥമായ പ്രകീർത്തനങ്ങളാൽ നമ്മുടെ ഉള്ളു മിനുക്കണം. തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും കർമങ്ങളെല്ലാം ചിട്ടപ്പെടാനും ഇതേറെ സഹായിക്കും.
തിരുനബിയോട്(സ്വ) അവിടുത്തെ ജനതയെന്ന നിലയിൽ നമുക്കുള്ള കടമകളിൽ ഏറ്റവും പ്രധാനം ആ അധ്യാപനങ്ങളും ദർശനങ്ങളും അതേപടി അനുസരിക്കുകയെന്നതാണ്. വിശ്വാസ കാര്യങ്ങളിലും ആരാധനകളിലും സാമൂഹ്യ ഇടപെടലുകളിലുമെല്ലാം റസൂലിൻ്റെ(സ്വ) മൊഴികളും ചര്യകളും യഥാവിധി പിന്തുടരുമ്പോഴേ നാം യഥാർഥ വിശ്വാസിയാവുകയുള്ളൂ. അവിടെ നമുക്ക് സന്ദേഹങ്ങൾക്ക് ഇടയില്ല. കേവല മനുഷ്യയുക്തിയിൽ പരതിക്കുഴയേണ്ട കാര്യവുമില്ല. 'അല്ലാഹുവിന്റെ ദൂതനെ ആര് അനുസരിക്കുന്നുവോ, തീർച്ചയായും അവൻ അല്ലാഹുവിനെ അനുസരിച്ചു' എന്നാണ് ഖുർആനിക അധ്യാപനം.
ഖുർആനും ഹദീസുകളും പരിചയപ്പെടുത്തിയ, പൂർവിക ഉലമാക്കൾ നമുക്ക് മുന്നിൽ അവതരിപ്പിച്ച, സുന്നത്ത് ജമാഅത്തിന്റെ അധ്യാപന വേദികളിൽ, ക്ലാസുകളിൽ, എഴുത്തുകളിൽ, പ്രസംഗങ്ങളിൽ നാം കേട്ടറിഞ്ഞ, അനുധാവനത്തിലൂടെ അനുഭവിച്ച തിരുനബി(സ്വ) നമ്മുടെ ഓരോ ചലനങ്ങളിലും ഉണ്ടാവണമെന്ന് ജാഗ്രതപ്പെടാൻ നമുക്ക് സാധിക്കണം. തിരുസ്നേഹത്താൽ ഉള്ളു തിളങ്ങുന്ന മനുഷ്യരാവാനുള്ള പരിശീലനമാവണം നമുക്ക് ഈ റബീഅ്. അല്ലാഹു തുണക്കട്ടെ,
(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)