ടുണീഷ്യയിലെ സൈതൂന യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിനവസരം ലഭിച്ച് മര്‍കസ് വിദ്യാര്‍ത്ഥികള്‍


കോഴിക്കോട്: മര്‍കസ് സ്ഥാപനമായ പൂനൂര് മദീനതുന്നൂര്‍ കോളജ് ഓഫ് ഇസ്ലാമിക് സയന്‍സില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ടുണീഷ്യയിലെ സൈതൂന യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചു. ഇസ്ലാമിക സയന്‍സില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഡിഗ്രിയും പൂര്‍ത്തിയാക്കിയ ഹാഫിള് അബ്ദുറഹ്മാന്, മുഹമ്മദ് ഷമ്മാസ് എന്നിവരാണ് ടുണീഷ്യയില്‍ പഠനം നടത്താന്‍ പുറപ്പെട്ടത്. AD 737ല്‍ സ്ഥാപിതമായ ലോകത്തെ ഏറ്റവും പഴക്കം ചെന്ന യൂനിവേഴ്സിറ്റിയായ ടുണീഷ്യയിലെ ഖൈറുവാനില്‍ സ്ഥിതി ചെയ്യുന്ന സൈതൂനയില് ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരം കിട്ടുന്നത്.
ഇല്‍മുല്‍ തഫ്സീര്‍, ഇല്‍മുല്‍ കലാം ഡിപ്പാര്‍ട്മെന്റുകളിലാണ് ഇവര്‍ പഠനം നടത്തുന്നത്. അബ്ദുല്‍ ഖാദര്‍ അഹ്സനി മമ്പീതി-ഹലീമ ദമ്പതികളുടെ മകനായ ഹാഫിള് അബ്ദുറഹ്മാന് മലപ്പുറം ജില്ലയിലെ മമ്പീതി സ്വദേശിയും അബൂബക്കര്‍ ലതീഫി-ഹുസ്നു ബാനു ദമ്പതികളുട മകനായ മുഹമ്മദ് ഷമ്മാസ് കോഴിക്കോട് ജില്ലയിലെ നടമ്മല്‍പൊയില്‍ സ്വദേശിയുമാണ്.
ആധുനിക സൊഷ്യോളജിയുടെ പിതാവും മതപണ്ഡിതനുമായ ഇബ്നു ഖല്‍ദൂനിന് ജന്മം നല്കിയ സൈതൂന യൂണിവേഴ്സിറ്റിയിലെ കേരളീയ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം മര്‍കസിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ സാധ്യതകള്‍ നല്‍കുമെന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ: എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. സൈതൂന യൂണിവേഴ്സിറ്റി പ്രസിഡന്റ് ശൈഖ് മുഹമ്മദ് അല്‍ മദനി, വൈസ് ചാന്‍സലര്‍ ഡോ. കരീസ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം