കോഴിക്കോട്: കോവിഡ് കാലത്തെ ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനം എന്ന ശീർഷകത്തിൽ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മുസ്ലിം കമ്മ്യൂണിറ്റിസ് കൗൺസിൽ ഓൺലൈനിൽ സംഘടിപ്പിച്ച ലോക വിദ്യാഭ്യാസ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സംബന്ധിച്ചു. വേൾഡ് മുസ്ലിം കമ്മ്യൂണിറ്റിസ് കൗൺസിൽ ചെയർമാൻ ഡോ. റാശിദ് അൽ നുഐമി അധ്യക്ഷത വഹിച്ചു.
കൊറോണ ഭീഷണിയായി മാറിയ ശേഷം ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ വിദ്യഭ്യാസ സംവിധാങ്ങളെ കുറിച്ച് ഡോ. അസ്ഹരി സംസാരിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡിന് വിവിധ സംസ്ഥാനങ്ങളിൽ പ്രൈമറി മുതൽ സെക്കണ്ടറി വരെ നൽകിയ വിദ്യാഭ്യാസ സംവിധാനം വലിയ വിജയകരമായിരുന്നു. നമ്മുടെ വിദ്യാർഥികൾ ടെക്നോളജിയുമായി കൂടുതൽ സമ്പർക്കം പുലർത്തുമ്പോൾ ഗുരുവിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട മൂല്യങ്ങൾ ലഭിക്കാതെ പോകുന്നത് ശ്രദ്ധിക്കണം. ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന സോഫ്ട്വെയറുകൾ പലതും പടിഞ്ഞാറ് നിര്മിക്കപ്പെട്ടതാണ്. ഡാറ്റകളുടെ കൈമാറ്റം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലത്ത്, കൂടുതൽ മികച്ചതും ഓരോ രാഷ്ട്രങ്ങളുടെയും സംസ്കാരങ്ങൾക്കും രീതികൾക്കും ഇണങ്ങിയതുമായ സോഫ്റ്റവെയറുകൾ വികസിപ്പിച്ചെടുക്കണം. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസ വ്യാപനത്തിന് ചില പരിമിതികൾ ഉണ്ടെങ്കിലും സർക്കാറുകൾ നല്ല ഉദ്യമമാണ് നടത്തുന്നത്: അദ്ദേഹം പറഞ്ഞു.
72 രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണൻ സമ്മേളനത്തിൽ സംബന്ധിച്ചു. ഫ്രഞ്ച് നാഷണൽ ഫെഡറേഷൻ ഓഫ് മുസ്ലിംസ് പ്രസിഡന്റ് ഡോ മുഹമ്മദ് ബശാരി, ഇമാം ഇസ്മാഈൽ ഷെഫിൽഡ്, ഡോ. അയ്മാൻ അൽവാൻ ജോർദാൻ, ഡോ.മുഹമ്മദ് മഹ്ദി ടുണീഷ്യ, ശൈഖ് അംജദ് അറഫാത് ഫലസ്തീൻ, ടാഗിസ്താൻ ഉപ മുഫ്തി ഡോ.ശിഹാബുദ്ധീൻ ടാഗിസ്താൻ ഡോ. ഇബ്രാഹീം ഗബ്രിയേൽ, ഡോ മുഹമ്മദ് ശുക്രി, ഡോ. ജിയാസിയാർ ശരീഫ് , അസിസ്റ്റന്റ് മുഫ്തി ഗ്രീസ്, ഡോ ഉമർ ഹദ്ദാദ് നൈജീരിയ , ഡോ അഹ്മദ് മെലിബെറി ബ്രിട്ടൻ, ഡോ. റിസ്മാൻ ബുസ്താം ഇന്തോനേഷ്യ എന്നിവർ പ്രസംഗിച്ചു.