കൊച്ചി: പ്രളയം ഉണ്ടാക്കിയ ആഘാതം അനേകം മലയാളികളെ വലിയ രീതിയിൽ ബാധിച്ചപ്പോൾ സ്നേഹവും സാന്ത്വവും സഹായവുമായി മർകസ് കാശ്മീരി ഹോമിലെ 42 വിദ്യാർഥികൾ ഒരു ദിനം മുഴുവൻ എറണാകുളത്തെ വിവിധ സ്ഥലങ്ങളിൽ ശുചീകരണം നടത്തി. കേരളത്തെ ബാധിച്ച ദുരന്തത്തിന്റെ ഭീകരത പത്രവാർത്തകളിലൂടെ കണ്ടറിഞ്ഞ വിദ്യാർഥികൾ സ്വയം താൽപര്യമെടുത്ത് മർകസ് മാനേജ്മെന്റിന്റെ അനുമതിയോടെയാണ് വീടുകളും വിദ്യാഭ്യാസ സ്ഥാപങ്ങളും വൃത്തിയാക്കിയത്. ഏഴു വിഭാഗങ്ങളായി തിരിഞ്ഞു എറണാകുളത്ത് ചെമ്മനങ്ങാട് പഞ്ചായത്തിലാണ് ഇവർ ശുചീകരണം നടത്തിയത്.
മർകസ് കാശ്മീരി ഹോമിലെ ബി.ബി.എ ഒന്നാം വർഷ വിദ്യാർത്ഥി ഉവൈസ് അഹമ്മദ് ബാറാമുള, റാഷിദ് അഹ്മദ് കുപാറ എന്നീ വിദ്യർത്ഥികളുടെ നേതൃത്വത്തിലാണ് മർകസ് വാഹനത്തിൽ വിദ്യാർഥികൾ സ്ഥലത്തെത്തിയത്. 2014 ഇൽ കാശ്മീരിൽ പ്രളയം ഉണ്ടായപ്പോൾ അന്ന് സന്നദ്ധ സേവനത്തിനിറങ്ങി അനുഭവ സമ്പത്തുള്ള വിദ്യാർത്ഥിയാണ് ഉവൈസ് അഹമ്മദ്.
കേരളത്തിലെ പ്രളയ ദൃശ്യങ്ങൾ കണ്ടപ്പോൾ അന്ന് കാശ്മീരിൽ നടന്ന ദുരന്തം ഓർമ വന്നുവെന്നു ഉവൈസ് പറഞ്ഞു. "" പ്രളയത്തിന് ശേഷം ഹിദാരെ താകീകാത്ത് എന്ന സംഘത്തിന് കീഴിലാണ് എന്ന സംഘത്തിന് കീഴിലാണ് കാശ്മീരിൽ ഞങ്ങൾ സന്നദ്ധ സേവനം നടത്തിയത്. വീടുകൾ വൃത്തിയാക്കിയും ആവശ്യമായ ഭക്ഷണവും വസ്ത്രവും നൽകിയും ആയിരകങ്ങളെ സഹായിച്ചു. ഇപ്പോൾ കേരളത്തിലെ ഈ ദുരന്തത്തിന് ശേഷം സഹപാഠികളെ കൂട്ടി സഹായിക്കാൻ എത്തിയതിൽ ചാരിതാർഥ്യമുണ്ട്"" ഉവൈസ് പറഞ്ഞു.
കശ്മീരിലെ പ്രളയം കഴിഞ്ഞു അധികം വൈകാതെ നിരവധി പകർച്ചവ്യാധികൾ വന്നെന്നും അങ്ങനെയും കുറെ പേര് മരിച്ചെന്നും അതിനാൽ, മലയാളികൾ ഈ സമയത്ത് പകർച്ച വ്യാധികൾ പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും റാഷിദ് അഹ്മദ് കുപാറ പറഞ്ഞു.
വളരെ സ്നേഹസമ്പന്നമായ പെരുമാറ്റമാണ് പ്രദേശവാസികളിൽ നിന്ന് ഉണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഒരു ഹൈന്ദവ സഹോദരന്റെ വീട് നന്നാക്കി ഇറങ്ങിയപ്പോൾ , നിങ്ങളെ ദൈവം തുണക്കും എന്ന പ്രാർത്ഥന ഹൃദയത്തിൽ തട്ടിയെന്നും പ്രളയ ബാധിതരെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും ഓരോ വിദ്യാർത്ഥിയും പറയുന്നു. അന്യനാട്ടുകാരായ വിദ്യാർത്ഥികളുടെ പ്രവർത്തനം കേട്ടറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി ഇവരെ അഭിനന്ദിച്ചു. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. മർകസ് എഞ്ചിനീയറിങ് വിഭാഗത്തിലെ മുഹമ്മദ് റാഫി നൂറാനി ഇവരെ അനുഗമിച്ചു.