ഇന്ത്യ-ഈജിപ്ത് ബന്ധം ഊഷ്മളമാക്കുന്നതിൽ കാന്തപുരത്തിൻ്റെ പങ്ക് പ്രശംസനീയം: അംബാസിഡർ ഹാതിം താജുദ്ധീൻ


ന്യൂഡൽഹി: ഈജിപ്തുമായുള്ള ഇന്ത്യയുടെ വൈജ്ഞാനിക സാംസ്കാരിക ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിൽ അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് ഇന്ത്യയിലെ ഈജിപ്ത് അംബാസിഡർ ഹാതിം താജുദ്ധീൻ പറഞ്ഞു. ഈജിപ്തിലെ കൈറോയിൽ നടന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത് ന്യൂഡൽഹിയിൽ തിരിച്ചെത്തിയ കാന്തപുരത്തെ ഇന്ത്യയിലെ ഈജിപ്ത് എംബസിയിൽ അബാസിഡറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യയുമായി ഈജിപ്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള വാണിജ്യ, സാംസ്കാരിക, വൈജ്ഞാനിക, സാഹിത്യ ബന്ധങ്ങളുണ്ട്. ഈജിപ്തിലെ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയുമായി ഇന്ത്യയിലെ ഉയർന്ന വൈജ്ഞാനിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിലും ഈജിപ്ത് ഗ്രാൻ്റ് മുഫ്തിമാരുൾപ്പെടെയുള്ള പണ്ഡിതൻമാരുമായി ക്രിയാത്മകമായ സൗഹൃദം സ്ഥാപിക്കുന്നതിലും ശൈഖ് അബൂബക്കർ മുസ്ലിയാർ ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വിജ്ഞാനത്തിന് വേണ്ടി ലോകം കൈറോയിലേക്ക് ഒഴുകുന്നത് പോലെ അറിവിൻ്റെയും സംസ്കാരത്തിൻ്റെയും പുതിയ മേച്ചിൽ പുറങ്ങൾ തേടി കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈജ്ഞാനിക ദാഹികളുടെ വരവ് സൃഷ്ടിക്കാൻ ശൈഖ് അബൂബക്കർ മുസ്ലിയാരുടെയും മർകസിൻ്റെയും സാന്നിധ്യം കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഈജിപ്ത് കൾച്ചറൽ കൗൺസിലർ പ്രൊഫസർ അഹ് മദ് ശുക്റ് നദ, എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ സിപി ഉബൈദുല്ല സഖാഫി, ഇന്തോ-അറബ് മിഷൻ സിക്രട്ടറി അമീൻ മുഹമ്മദ് ഹസൻ സഖാഫി, നൗഫൽ ഖുദ്റാൻ , യഹ് യ സഖാഫി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം