ബംഗളുരു: ബംഗളുരുവില് നടന്ന മർകസ് ദേശീയ സാഹിത്യോത്സവം "അവനോക്സ്" സമാപിച്ചു. രണ്ടു ദിവസമായി നടന്ന ഫെസ്റ്റിൽ രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലെ മർകസ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പങ്കെടുത്തു. മർകസിന് കീഴിലെ പ്രധാന മത ശാസ്ത്ര പഠന സമുച്ഛയമായ മർകസ് ഗാർഡന് കീഴിലാണ് ബാംഗ്ലൂരിലെ മാർകിൻസ് കാമ്പസ്, ഫ്രീഡം സ്ക്വയർ എന്നിവിടങ്ങളിലായി ദ്വിദിന ഫെസ്റ്റ് നടന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണ്ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ കാമ്പസുകളിലായി നടന്ന മത്സരങ്ങളിൽ പ്രതിഭകളായവരാണ് ദേശീയ കലോത്സവത്തിൽ പങ്കെടുത്തത്. ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിലായി അൻപതിലധികം രചന- സ്റ്റേജ് മത്സരങ്ങൾ കലോത്സവത്തിൽ നടന്നു.
കലോത്സവത്തിന്റെ സമാപന സംഗമം മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ അക്കാദമികവും മതപരവുമായ നവമുന്നേറ്റങ്ങളാണ് മർകസ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ലഭ്യമായ മാനുഷികമായി പ്രയോജനം ചെയ്യുന്ന വിവിധ പഠന ശാഖകളിൽ വൈദഗ്ധ്യം നേടുന്ന യുവപണ്ഡിതരെയാണ് മർകസ് രൂപപ്പെടുത്തുന്നത്. വിവിധ സംസ്ഥാങ്ങളിൽ നിന്നുളള വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കാലാഭിരുചികൾ പ്രകടിപ്പിക്കുവാനും, പരസ്പരം ഭാഷാപരവും സാംസ്കാരികവുമായ വിനിമയം നടത്താനും സാധ്യമാവുന്ന തരത്തിലാണ് അവനോക്സ് ദേശീയ ഫെസ്റ്റ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൂനിയർ വിഭാഗത്തിൽ മധ്യപ്രദേശിലെ മർകസ് ത്വയ്ബ ഗാർഡൻ വിദ്യാർത്ഥി മുഹമ്മദ് ഫായിസ് ഖുറൈശിയും സീനിയർ വിഭാഗത്തിൽ ബംഗളുരു മർകിൻസ് ഉറുദു ഇസ്ലാമിക് സയൻസിലെ മുഹമ്മദ് അസ്ഹറുദ്ധീനും സബ്ജൂനിയർ വിഭാഗത്തിൽ ഇൻഡോർ ഓഫ് കാമ്പസിലെ തൗസീഫ് അൻസാരിയും കലാപ്രതിഭകളായി.
സ്ഥാപനങ്ങളുടെ പോയിന്റ് അടിസ്ഥാനത്തിൽ സബ്ജൂനിയർ തലത്തിൽ മധ്യപ്രദേശ് മർകസ് ത്വയ്ബ ഗാർഡനും ജൂനിയർ, നീനിയർ തലങ്ങളിൽ പൂനൂർ മദീനത്തുന്നൂറും ഒന്നാമതെത്തി. മർകസ് വൈസ് പ്രസിഡന്റ് എസ്.എസ്.എ ഖാദിർ ഹാജി, കർണ്ണാടക മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഹമ്മദ്, സമീർ പാഷ ഐ.എ.എസ്, നിസാർ, ജാഫർ നൂറാനി, ആസഫ് നൂറാനി എന്നിവർ പ്രസംഗിച്ചു. ശിബിലി നൂറാനി സ്വാഗതവും സിദ്ധീഖ് നൂറാനി നന്ദിയും പറഞ്ഞു.