കോഴിക്കോട്: ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട രണ്ടു മേഖലകളാണ് മാധ്യമപ്രവർത്തനവും അഭിഭാഷകവൃത്തിയും എന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ജനങ്ങളുടെ താല്പര്യങ്ങൾക്കു വേണ്ടി വിവേകപൂർവ്വം ഇടപെടുന്ന ഈ രണ്ടു സംവിധാനങ്ങളും പരിമിതികൾ ഉണ്ടെങ്കിലും ജനാധിപത്യത്തിന്റെ കാവലാളുകളായി നിലനിന്നതിനു എത്രയെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്. കാസർക്കോട്ടെ എൻഡോ സൾഫാൻ ദുരന്തത്തിന്റെ തീവ്രത ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന് , ദുരിതക്കയത്തിൽ നിന്നു ആ പ്രദേശത്തെ പതിയെ ഉയർത്തിക്കൊണ്ടുവന്നതിൽ മാധ്യമപ്രവർത്തകർ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല. ദുരിതമനുഭവിക്കുന്ന പലർക്കും വേണ്ടി സ്വയം മറന്നു പ്രവർത്തിക്കുന്ന അഭിഭാഷകർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതുകൊണ്ട് ഈ രണ്ടു സ്ഥാപനങ്ങൾ തമ്മിൽ ഇപ്പോഴും സൗഹൃദമാണ് ഉണ്ടാവേണ്ടത്. സംഘർഷം സംഭവിക്കുമ്പോൾ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും ഒക്കെ ജീർണ്ണതക്കു അതു കാരണമാവും.അറിവുള്ളവർ സാധാരണ പൗരന്മാർക്ക് മാതൃകയാവേണ്ടവരാണ്.
ഹൈക്കോടതി പരിസരത്തും തിരുവനന്തപുരത്തും നടന്ന സംഘർഷവും വാക്കേറ്റവും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. അതിനു ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാധ്യമപ്രവർത്തകരും അഭിഭാഷകരും മറ്റു ജാനാധിപത്യ സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്നും കാന്തപുരം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.