മറക്കിഷ്: പ്രമുഖ അറബ് കവിയും ചിന്തകനും നയതന്ത്ര വിദഗ്ധനും യു.എ.ഇ ഭരണാധികാരി ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഡോ. മാന സഈദ് അൽ ഉതൈബയെ"ദക്തൂറ ഫഖ്രിയ്" പദവി നൽകി മോറോക്കോയിലെ മറാക്കിഷിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ജാമിഅ മർകസ് ആദരിച്ചു. മർകസ് മാനേജിങ് കമ്മറ്റി പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർ ചേർന്നാണ് സ്ഥാനവസ്ത്രവും സർട്ടിഫിക്കറ്റും സമർപ്പിച്ചു ആദരം നൽകിയത്. ഇന്ത്യ-അറബ് രാജ്യങ്ങൾക്കിടയിലെ സംസ്കാരിക വാണിജ്യ ബന്ധത്തിന്റെ അടയാളമായ കപ്പൽ ഉപഹാരമായും സമർപ്പിച്ചു.
ഇന്ത്യയിലെ പ്രശസ്തമായ അക്കാദമിക സ്ഥാപനമായ മർകസ് നൽകുന്ന ഈ ഉപഹാരം മൊറോക്കോയിൽ നിന്ന് സ്വീകരിക്കാൻ സാധിച്ചതിൽ വലിയ ചാരിതാർഥ്യം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും വളരെയധികം തമ്മിൽ നയതന്ത്ര ബന്ധങ്ങൾ ഉണ്ടാക്കുകയും പല പ്രശ്നങ്ങളിലും യു.എ.ഇയുടെ ഭാഗത്ത് നിന്ന് ഇടപെട്ടു വിജയകരമായ പരിഹാരം ഉണ്ടാക്കാനും തനിക്ക് സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. പാകിസ്താനും ബംഗ്ളാദേശും തമ്മിലുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ചെന്ന് കണ്ടു വിശദമായി സംസാരിച്ചത് ഡോ. മാനയായിരുന്നു. മൊറോക്കോയും ഇന്ത്യയും തമ്മിൽ ഫോസ്ഫേറ്റ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ ഇടപെട്ടതും ഡോ. മാനയായിരുന്നു. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നുള്ള ആദരവിനു ഏറ്റവും ഉചിതമായ കേന്ദ്രമായി മൊറോക്കോ എന്ന് അദ്ദേഹം പറഞ്ഞു.
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആദരവ് സമർപ്പിച്ചു പ്രഭാഷണം നടത്തി. വൈജ്ഞാനികവും നയതന്ത്രപരവുമായ ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതിൽ ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് ഡോ മാനയെന്നു അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. മൊറോക്കോയിലെ പ്രധാന യൂണിവേഴ്സിറ്റികളായ ജാമിഅത്തുൽ അഖവൈൻ, ജാമിഅത്തു മുഹമ്മദുൽ ഖാമിസ്, ജാമിഅത്തു ഖാളി എന്നീ വൈജ്ഞാനിക കേന്ദ്രങ്ങളുടെ വൈസ് ചാൻസലർമായ ഡോ. ഇദ്രീസ് ഉഉവിഷ, ഡോ. അൽ ഖാഷി മുഹമ്മദ്, ഡോ അബ്ദുല്ലത്തീഫ് മീറാവി സംസാരിച്ചു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി "ഇന്തോ-അറബ്-നോർത്ത് ആഫ്രിക്കൻ ബന്ധങ്ങളുടെ ചരിത്രവും വർത്തമാനവും" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. മൊറോക്കൻ രാജാവിന്റെ പ്രതിനിധികൾ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
യു.എ.ഇ , മൊറോക്കോ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളിലെ പ്രമുഖ അക്കാദമിക പണ്ഡിതരും, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിപുണരും മർകസ് എക്സലൻസി ക്ലബ്ബ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.