അബുദാബി: മതങ്ങളുടെയും വിശ്വാസ സഹിതകളുടെയും സമാധാനപ്പൂർണ്ണമായ ഇടപെടലുകൾ ലോക സമദനത്തിന് ഏറ്റവും അനിവാര്യമാണെന്നും, സഹിഷ്ണുതയും സഹവർത്തിത്വവുമാണ് വിശ്വാസികൾക്കിടയിൽ സജീവമാകേണ്ടതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. യു.എ.ഇ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന, അറബ് ലോകത്തെ ഏറ്റവും വലിയ മതാന്തര സംഗമം എന്ന് വിശേഷിക്കപ്പെടുന്ന സമ്മേളനത്തിലെ ആദ്യ ദിവസത്തിലെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിന് മാർപ്പാപ്പ മുഖ്യാതിഥിയായ സമ്മേളനം യു.എ.ഇ സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
വിവിധ മതനേതാക്കൾക്കിടയിൽ കൂട്ടായ്മകളും സർഗാത്മക സംവാദങ്ങളും സാധ്യമാവുകയും, വിശ്വാസികളെ പുതിയ ലോകത്ത് ഏറ്റവും ക്രിയാത്മകമായി നയിക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാവുകയും വേണമെന്ന് കാന്തപുരം പറഞ്ഞു. മാനവ സൗഹൃദത്തിന്റെ തത്വങ്ങൾ എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം പത്തിന വിശുദ്ധ ഇസ്ലാമിന്റെ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ പത്തിന പദ്ധതികൾ അവതരിപ്പിച്ചു. സമാധാനത്തിനായുള്ള ലോക രാജ്യങ്ങളുടെ ഇടപെടലുകൾ സജീവമാക്കുക, ന്യൂനപക്ഷ വിശ്വാസികളെ പ്രയാസത്തിലാക്കുന്ന മ്യാന്മാർ പോലുള്ള ഗവൺമെന്റുകൾ ശരിയായ മനുഷാവകാശം എല്ലാ പൗരർക്കും വകവെച്ചുനൽകുക, മതനേതാക്കൾക്കിടയിൽ സഹവർത്തിത്വ ചർച്ചകൾ തുടരുക തുടങ്ങിയ അടങ്ങിയ നിർദേശങ്ങൾ അദ്ദേഹം വിവിധ മതനേതാക്കളുമായി പങ്കുവെക്കുകയും ചെയ്തു. യു.എ.ഇ ഭരണകൂടം നടത്തുന്ന സഹിഷ്ണുതാ പരിപാടികളും മതസൗഹൃദ സമ്മേളനങ്ങളും ലോകത്തിന് മാതൃകയാണെന്നും കാന്തപുരം പറഞ്ഞു.
മൊറോക്കോയിലെ ഹ്യൂമൻ റിസോഴ്സ് സെന്റർ ഹെഡ് ഡോ. സാമിർ ബൗഡിനാർ, ബോസ്നിയയിലെ സ്കോളേഴ്സ് ചീഫ് ഡോ. മുസ്തഫ സിരിക്, ജറുസലേം നാച്ചുറയ് കർത്ത ഹെഡ് റബ്ബി മീർ ഹിർഷ് എന്നിവർ സെഷനിൽ സംസാരിച്ചു. ലോകത്തെ നൂറു രാജ്യങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട 600 പണ്ഡിതരാണ് ത്രിദിന സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഇന്ന് തുടരുന്ന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി സംസാരിക്കും.