കോഴിക്കോട്: പ്രകൃതിയുടെ പരിശുദ്ധിയെ സംരക്ഷിച്ചു ഹരിതാഭമായ നഗരമാക്കി നോളജ് സിറ്റിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആരംഭം കുറിച്ചു സീറോ കാർബൺ സിറ്റി എന്ന പ്രോഗ്രാമിന് തുടക്കമായി. ഇതിന്റെ ഭാഗമായി മലിനീകരണ രഹിതമായ വാഹനങ്ങൾ നോളജ് സിറ്റിയിൽ പ്രോത്സഹിപിപ്പിക്കുകയും ആഭ്യന്തര യാത്രകൾക്ക് സൈക്കിൾ പോലുള്ള ഇന്ധന മുക്ത സംവിധാനങ്ങൾ വ്യാപകമാക്കുകയും ചെയ്യും. ഡീസൽ-പെട്രോൾ എന്നിവയാൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിയന്ത്രിച്ചു ഇലക്ട്രിക്കൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, വൈദ്യതി ഉപയോഗത്തിന് സോളാർ പ്രോത്സാഹിപ്പിക്കുക, പ്രത്യേക ജലസംഭരണികൾ നിർമിച്ചു ഉപരിതല ജലസാന്നിദ്ധ്യം നിത്യമാക്കുക, പഴവർഗങ്ങളും പൂക്കളും ഉല്പാദിപ്പിക്കുന്ന ആയിരക്കണക്കിന് ചെടികൾ നടുക എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും
കാർബണിന്റെ ഉയർന്ന തോതിലുള്ള സാന്നിധ്യം പരിസ്ഥിതിക്ക് ആഘാതം കൂട്ടുകയും വ്യത്യസ്ത ജീവജാലങ്ങളുടെ സുഗമമായ ജീവിതത്തിന് തടസ്സ ആവുകയും ചെയ്യുന്നത് കാരണം ശാസ്ത്രലോകം ഗൗരവത്തോടെ കാണുന്ന വിഷയമാണിത്. കൂടുതൽ പ്രകൃതിയോട് ഇണങ്ങി സീറോ കാർബൺ സിറ്റി ആകുന്നതോടെ കിളികളും ചിത്രശലഭങ്ങളും അടങ്ങുന്ന വിവിധ ജീവിവർഗ്ഗങ്ങളെ നോളജ് സിറ്റിയുടെ വിശാലമായ ഭൂമികയിൽ ഇഷ്ടംപോലെ വിഹരിക്കാൻ അവസരമൊരുങ്ങും. നിലവിൽ അബുദാബിയിലെ മസ്ദർ സിറ്റിയും, ചൈനയിലെ ഡോൺഗാർ നഗരവും ആണ് സീറോ കാർബൺ നഗരം എന്ന നിലയിൽ ലോകത്ത് ശ്രദ്ധേയമായിരിക്കുന്നത്. ഈ നഗരങ്ങളെ കാർബൺ രഹിതമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമായി അവലോകനം ചെയ്താണ് മർകസ് നോളജ് സിറ്റിയിലും പദ്ധതിക്ക് ആരംഭമാകുന്നത്.
സൈക്കിളുകളും ഇലക്ട്രിക് ഓട്ടോയും ഓടിച്ചു നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു സമ്പൂർണ്ണ പരിസ്ഥിതി നഗരത്തിലേക്ക് പരിവർത്തിപ്പിച്ചു ഭാരതത്തിലെതന്നെ വ്യത്യസ്തവും പ്രകൃതി സൗഹൃദ ഇടവുമാക്കി നോളജ് സിറ്റിയെ മാറ്റാനുള്ള പദ്ധതികൾ ആണ് നടപ്പിലാക്കുന്നത് എന്ന് മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, മർകസ് ലോ കോളേജ് പ്രിൻസിപ്പൽ പൊഫ ജോൺ, യുനാനി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ ഇംദാദുല്ല, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, അഡ്വ സമദ് പുലിക്കാട്, ഡോ. ഒകെഎം അബ്ദുറഹ്മാൻ , റഹീം ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.