കൊടക്: കർണ്ണാടകയിൽ പ്രളയം മാരകമായ നാശം വിതച്ച കുടകിലെ ജനങ്ങളെ സഹായിക്കാൻ മർകസിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് [പ്രസിഡന്റും മർകസ് ഡയറക്ടറുമായ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. കുടകിലെ കൊണ്ടങ്കേരി, സിദ്ധാപുരം, കോട്ടമുടി, ബേത്തേരി , വെലമ്പിരി, മോറനാട് തുടങ്ങിയ പ്രളയ ബാധിത സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണ്ണാടകയിലെ സമസ്ത, മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ് നേതാക്കളും, കുടക് ജില്ലാ നേതാക്കളും അനുഗമിച്ചു.
വളരെ ദയനീയമാണ് കൊടകിലെ ജനങ്ങളുടെ സ്ഥിതിയെന്നും അവരെ സഹായിക്കാനും പുനരധിവസിപ്പിക്കുവാനും എല്ലാവരും മുന്നോട്ടുവരണമെന്നും ഡോ. അസ്ഹരി പറഞ്ഞു. കൊണ്ടങ്കേരിയിൽ മാത്രം 70 വീടുകൾ പൂർണ്ണമായി നശിച്ചിട്ടുണ്ട്. ക്യാംപുകളിൽ കഴിയുന്നവർ വീടിലേക്ക് മാറുന്നുവെങ്കിലും ഇപ്പോഴും പല അവശ്യ വസ്തുക്കളുടെയും അഭാവമുണ്ട്. സ്കൂളുകളും മദ്രസകളും തുറന്നതിനാൽ ക്യാംപുകളിൽ നിന്ന് പിരിഞ്ഞുപോയ വീട് നഷ്ടപ്പെട്ടവർ ബന്ധുക്കളുടെ വീട്ടിലും വാടകവീടുകളിലുമായാണ് കഴിയുന്നത്. അവർക്ക് വീട് നിർമിച്ചുനൽകാനും അവശ്യ വസ്തുക്കൾ എത്തിക്കുവാനും മർകസിന് കീഴിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അതിലേക്കു എല്ലാവരും സഹായങ്ങൾ എത്തിക്കണമെന്ന് ഡോ അസ്ഹരി പറഞ്ഞു.
പൂർണ്ണമായും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ വീടുനിർമ്മിക്കാൻ ഒരു ഏക്കറും ഇരുപത് സെന്റും സൗജന്യമായി വിട്ടുനൽകിയ എച്ച്.എം അബ്ദുല്ല ഹാജി, അതിലേക്കു വഴിനൽകിയ ലോകേഷ് എന്നിവരെ ഡോ. അസ്ഹരി ആദരിച്ചു.
കെ അഹ്മദ് മുസ്ലിയാർ, ഇസ്മാഈൽ സഖാഫി, കെ.കെ മുഹമ്മദ് ശമീം കവരത്തി കെ.കെ യൂസുഫ് ഹാജി, ശാദുലി ഫൈസി, ലത്തീഫ് സൽട്ടി കോപ്പ, ലോകേഷ്, പി.എ യൂസുഫ് സംബന്ധിച്ചു.
മർകസ് ആർ.സി.എഫ്.ഐ-കീഴിൽ ആരംഭിച്ച കുടക് സഹായ നിധിയിലേക്ക് സംഭാവന ചെയ്യാനുദ്ദേശിക്കുന്നവർ ബന്ധപ്പെടുക: 9745004466