മലപ്പുറം : രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അസഹിഷ്ണുതയുടെ തീവ്രരൂപമാണെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം എന്ന പ്രമേയത്തിൽ ഏപ്രിലിൽ നടക്കുന്ന മർകസ് 43ാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സഖാഫി പണ്ഡിത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ ഉത്ഭവം മുതൽ മുസ്ലിംകൾ രാജ്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ മുസ്ലിംകളെ അന്യവത്കരിക്കാനുള്ള ശ്രമങ്ങൾ ആരുനടത്തിയാലും വിജയിക്കില്ല. മതജാതിഭേദമന്യേ എല്ലാ പൗരന്മാർക്കും തുല്യപരിഗണന നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പിഴുതെറിയാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല. പ്രവചനാതീതമായ സാങ്കേതിക വികസനത്തിലൂടെ ലോകം കുതിക്കുമ്പോൾ, ഇന്ത്യക്കു അതിവേഗം വളരാൻ മിടുക്കരും ധിഷണാശാലികളുമായ ചെറുപ്പക്കാർ ആവശ്യമാണ്, വിദ്യാർത്ഥികൾക്ക് ഭയം തോന്നുകയും അക്കാദമിക സംവിധാനം ശോഷിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ഭാവിയെ ആഴത്തിൽ ബാധിക്കും. അതിനാൽ, സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തം ജനങ്ങളെ ആത്മവിശ്വാസത്തിലാക്കുകയും സമൂഹത്തിന്റെ ക്ഷേമത്തിനുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകുകയും ചെയ്യുക എന്നതാണ്: കാന്തപുരം പറഞ്ഞു.സമ്മേളനത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയുടെ പ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക വിദ്യാഭ്യാസ നഗരമായി മർകസ് നോളജ് സിറ്റി മാറുമെന്നും അദ്ദേഹം പറഞ്ഞു.
1500 സഖാഫികൾ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ.പി.എച്ച് തങ്ങൾ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുറഹ്മാൻ സഖാഫി ഊരകം പ്രസംഗിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്ബ്, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്ലിയാർ, ജലീൽ സഖാഫി ചെറുശ്ശോല, മാളിയേക്കൽ സുലൈമാൻ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, അലവി സഖാഫി കൊളത്തൂർ, അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, ഹസൻ സഖാഫി തറയിട്ടാൽ, ഇബ്രാഹീം ബാഖവി മേൽമുറി, ഇ.കെ മുഹമ്മദ് കോയ സഖാഫി, മുഹിയുദ്ധീൻ സഅദി കൊട്ടൂക്കര, മാനു സഖാഫി പുത്തനങ്ങാടി, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, സയ്യിദ് ശിഹാബുദ്ധീൻ സഖാഫി, ജമാൽ കരുളായി സംബന്ധിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും സുൽഫീക്കർ അലി സഖാഫി നന്ദിയും പറഞ്ഞു.