ഫെസ് (മൊറോക്കോ) : ലോകത്തെ പ്രഥമ യൂണിവേഴ്സിറ്റിയായി ഐക്യരാഷ്ട്ര സഭ അടയാളപ്പെടുത്തിയ മൊറോക്കോയിലെ ഫെസിലുള്ള അൽ ഖറാവിയ്യീൻ യൂണിവേഴ്സിറ്റിയിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് ഗംഭീരമായ സ്വീകരണം നൽകി. യൂണിവേഴ്സിറ്റി ചാൻസലറും മൊറോക്കോയിലെ പ്രമുഖ പണ്ഡിതനുമായ ഡോ. അമാൽ ജലാലിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
1160 വർഷം മുമ്പ് നിർമിക്കപ്പെട്ട ഈ യൂണിവേഴ്സിറ്റി പൗരാണിക കാലത്ത് രൂപപ്പെട്ടു ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക കേന്ദ്രം എന്ന നിലയിൽ ലോകപ്രശസ്തമാണ്. മാലികി മദ്ഹബ് പ്രകാരം ഇസ്ലാമിക കർമ്മശാസ്ത്രത്തിലും , ആധ്യാത്മികത, വിശ്വാസ ശാസ്ത്രം എന്നീ ജ്ഞാനശാഖകളിലും ആഴത്തിലുള്ള ഉപരിപഠനത്തിനു ഇപ്പോഴും അൽ ഖറാവിയ്യീനിൽ ഡിപ്പാർട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണത്തിൽ അൽ ഖറാവിയ്യീൻ ചാൻസലർ അമാൽ ജമാൽ പറഞ്ഞു: ഇസ്ലാമികമായ തനിമയും പഴക്കവും ഉള്ള ഞങ്ങളുടെ നാട്ടിലേക്കു സമാനമായ വിധത്തിൽ നൂറുകണക്കിന് വർഷത്തെ ജ്ഞാന പാരമ്പര്യവും പണ്ഡിതരുടെ സജീവ ഇടപെടലുകളും ഉണ്ടായ കേരളത്തിൽ നിന്ന്, ശൈഖ് അബൂബക്കർ എന്ന മഹാപണ്ഡിതന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത് ഹൃദ്യമായ അനുഭവമാണ്. അറിവ് സ്വീകരിക്കാനും അതിന്റെ പ്രചരണത്തിനുമായി അതിർത്തികൾ നോക്കാതെ സഞ്ചാരം നടത്തിയ മഹാൻമാരായ പണ്ഡിതരുടെ യാത്രയെ ഇതോർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക പഠന ശാഖകളുടെ കാര്യത്തിൽ മർകസും അൽഖറാവിയ്യീനും സമാനമായ രീതിശാസ്ത്രമാണ് തുടരുന്നതെന്നു തുടർന്ന് നടന്ന വൈജ്ഞാനിക ചർച്ചയിൽ വിലയിരുത്തപ്പെട്ടു. കലാതിവർത്തിയായി നിലനിൽക്കുന്ന വിജ്ഞാനമാണ് ഇസ്ലാമിന്റേതെന്നും ഫെസ് എന്ന പട്ടണം ആയിരക്കണക്കിന് പണ്ഡിതരെ രൂപപ്പടുത്തിയ കേന്ദ്രമാണെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിത ചരിത്രത്തെ ക്കുറിച്ചു രചിച്ച ഗ്രന്ഥം കാന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് കൈമാറി. യൂണിവേഴ്സിറ്റിയുടെ ഉപഹാരം അധികൃതർ കാന്തപുരത്തിനും സമ്മാനിച്ചു.
ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മർകസിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, തറയിട്ടാൽ ഹസ്സൻ സഖാഫി, അലിക്കുഞ്ഞി മുസ്ലിയാർ, ഉസ്മാൻ സഖാഫി തിരുവത്ര, സയ്യിദ് ഹുസ്സൈൻ വാടാനപ്പള്ളി, അബൂബക്കർ സഖാഫി വെണ്ണക്കോട്, നാസർ ഹാജി ഓമച്ചപ്പുഴ, ഷൗക്കത്തലി മുണ്ടകാട്ടിൽ , അൻവർ സാദത്ത് , മുനീർ പാണ്ടിയാല, അബ്ദുൽ ഗഫാർ സഅദി, മുഹമ്മദ് നൂറാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.